വിജിലൻസ് കേസുകൾക്ക് കേരള ഹൈക്കോടതിയില്‍ ഓൺലൈൻ സംവിധാനം

ഇ-കോര്‍ട്ട് സംവിധാനം സംസ്ഥാനത്തെ എല്ലാ കോടതികളിലേക്കും 

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം മൊഡ്യൂള്‍ – ഓണ്‍ലൈന്‍ സംവിധാനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. വിജിലന്‍സ് കേസ് മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെ ഇ-എഫ്‌ഐആര്‍, കുറ്റപത്രം എന്നിവ സമര്‍പ്പിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി

വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തുന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കുന്നതിന് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും വിജിലന്‍സ് ബ്യൂറോയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ സൈബര്‍ സെല്ലുകളും ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാൻ സാധിക്കും. വിജിലന്‍സ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുജനങ്ങള്‍ക്കും വേഗത്തില്‍ ലഭ്യമാക്കുന്നതിന് വിജിലന്‍സ് സ്യൂട്ട് എന്ന ഡേറ്റാ ബാങ്കും പ്രവര്‍ത്തിക്കുന്നു.

ഇ-കോര്‍ട്ട് സംവിധാനം നിലവില്‍ വരുന്നതോടെ നീതി നിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോക്‌സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ഇ-കോര്‍ട്ട് സംവിധാനം പ്രയോജനകരമാകും. ഇരകളാകുന്ന കുട്ടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കാനാകും. വിജിലന്‍സിന്റെ ആറു കോടതികളെ ഇ-കോര്‍ട്ട് സംവിധാനവുമായി ബന്ധിപ്പിക്കും. കടലാസ് രഹിത സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ നീതിന്യായ കോടതികളെല്ലാം ഇ-കോര്‍ട്ട് സംവിധാനത്തിലേക്ക് മാറുകയാണ്. ഇതോടൊപ്പം കോടതി രേഖകള്‍ ന്യായാധിപരുടെ മുന്നില്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ എത്തും.

സുപ്രീകോടതി നടപ്പാക്കിയ ഇ-കോര്‍ട്ട് സംവിധാനം സംസ്ഥാനത്തെ ഹൈക്കോടതിയിലും ജില്ലാ കോടതികളിലും മറ്റു കോടതികളിലും വ്യാപിപ്പിക്കും. അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ആറ് വിജിലന്‍സ് കോടതികളെ ഇ-സംവിധാനത്തിലേക്ക് ബന്ധിപ്പിക്കുന്നത്. ഇതുവഴി കേസുകള്‍ തിരയാനും അപേക്ഷകള്‍ നല്‍കാനും കേസുകളുടെ പുരോഗതി അറിയുന്നതിനും വിധിപ്പകര്‍പ്പുകള്‍ ലഭിക്കാനും ഓണ്‍ലൈന്‍ വഴി കഴിയും. വിചാരണ നടപടികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് വിജിലന്‍സ് കോടതികളിലായി 1400 ലധികം അഴിമതി കേസുകളാണുള്ളത്. അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള 800 കേസുകൾ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്. ഇ-കോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതോടെ ഈ അവസ്ഥയ്ക്ക് പരിഹാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റലൈസേഷന്റെ ഭാഗമായി ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സുതാര്യമായും കാര്യക്ഷമമായും നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അഴിമതി മുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സീറോ ടോളറന്‍സ് ടു കറപ്ഷന്‍ എന്ന നയം നടപ്പാക്കി. അഴിമതിക്ക് അവസരം നല്‍കാതെ അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

പ്രതികളെ നേരിട്ട് കോടതികളില്‍ ഹാജരാക്കുന്നതിന് മാറ്റം വരുത്തുന്നതിനും കോടതി നടപടികള്‍ ലളിതമാക്കുന്നതിനുമായി ആരംഭിച്ച പീപ്പിള്‍ ലിങ്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇ-ഗവേണന്‍സിലൂടെ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഐടി സേവനങ്ങളുടെ ഉദ്ഘാടനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ നിര്‍വഹിച്ചു. സുവനീര്‍ പ്രകാശനം മുഖ്യമന്ത്രി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എന്‍. അനില്‍ കുമാറിന് കൈമാറി നിര്‍വഹിച്ചു.