കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. കെ. പി. സുധീരയ്ക്ക് ഒരു ആശംസ കവിത.

സുധീര

✍️സതീഷ് കളത്തിൽ.

സുധീര…
സാഹിതീ നിറവുകളുടെ ഉറവ!
ആകാശത്തിലെ ചെരാതുകളിൽനിന്നും
ആകാശചാരികൾ കൊളുത്തിവിട്ട
അവനിയിലെ നിറദീപം;
ആജീവനാന്തം പ്രണയസമീര;
സ്നേഹസ്പർശങ്ങളുടെ നീലക്കടമ്പ്;
സ്നേഹപ്രയാണങ്ങളുടെ സഹയാത്രിക.
ചോലമരങ്ങളില്ലാത്ത വഴിത്താരകളിൽ
ചോർന്നുപോയിരുന്ന ബാല്യത്തിലും
ഏകാന്ത വിവശമായ കൗമാരത്തിലും
ഏകമായവൾ പൊരുതികൊണ്ടിരുന്നു.
മൺതരിമുതൽ മഹാകാശംവരെ,
മായക്കണ്ണുള്ള അവളിൽ ആന്ദോളനം ചെയ്യുന്നു.
അവളിൽ, കുടിലും കൊട്ടാരവുമൊരുപോലെ
അതിജീവനകലയുടെ അധിവാസകേന്ദ്രങ്ങളാകുന്നു.
വസുധയുടെയേതു സ്പർശത്തിലും
വസന്തങ്ങളെ തിരഞ്ഞിരുന്നു അവൾ; സുധീര,
മുഗ്ദ്ധമാം പുഷ്പം; സുധീരമായവളെന്നോ
മടക്കയാത്രയറിയാത്തൊരു യാത്രയിലാണ്.
പ്രണയ മർമരങ്ങളുടെ, പ്രണയ നൊമ്പരങ്ങളുടെ
പ്രണയ സാഫല്യത്തിൻറെ ഗാഥകൾ നെയ്തവൾ
പ്രണയ മധുരമായൊരു യാത്രയിലാണ്;
പ്രണയ ദൂതും കയ്യിൽപിടിച്ചുള്ള യാത്ര.
ചിത്രവിളക്കണഞ്ഞു പോകുംമുൻപേ; സദാ
ചിരിക്കുമൊരു കടൽകാക്കപോലെയാണാ യാത്ര;
ത്യാഗത്തിൻറെ, കരുണയുടെ തീരാ വിശപ്പിൽ
തളിർത്ത നാമ്പുകളുമേന്തി, ഭൂഖണ്ഡങ്ങളിലൂടെ!

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇