*ഗുരുവായൂരിന്റെ മേൽപ്പാലം നാളെ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും; ക്ഷേത്രനഗരത്തിന്റെ മുഖം മാറും* .

ഗുരുവായൂർ > ഗുരുവായൂർ ക്ഷേത്രനഗരത്തിന്‌ തിളക്കമാർന്ന മുഖമാകുന്ന റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച നാടിന് സമർപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ എത്തുന്ന ഏതൊരാൾക്കും ഗുരുവായൂർ നഗരത്തിലേക്കും ക്ഷേത്രത്തിലേക്കും ഒരു തടസ്സവും കൂടാതെ പ്രവേശിക്കാനാകുംവിധമാണ്‌ ഏറ്റവും സൗകര്യപ്രദമായി സർക്കാർ മേൽപ്പാലം നിർമിച്ചിരിക്കുന്നത്‌. രാത്രി ഏഴിന്‌ നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.സംസ്ഥാന സർക്കാർ 23 സെന്റ് ഭൂമി ഏറ്റെടുത്ത്‌, 2017ൽ കിഫ്ബി ഫണ്ടിൽനിന്ന്‌ 24.54 കോടി രൂപ അനുവദിച്ചാണ്‌ റെയിൽവേ മേൽപ്പാലം നിർമാണമാരംഭിക്കുന്നത്‌. 2017 നവംബറിൽ റോഡ് ആൻഡ്‌ ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷൻസ് ഓഫ് കേരള സർവേ നടപടി പൂർത്തീകരിച്ചാണ്‌ ഭൂമി ഏറ്റെടുത്തത്‌. തുടർന്ന് ചെന്നൈ ഐഐടിയുടെ അനുമതിയോടെ 2021 ജനുവരിയിലാണ്‌ നിർമാണം തുടങ്ങിയത്‌. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ റെയിൽവേ ക്രോസിനു സമീപം കാലങ്ങളായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന്‌ വിരാമമാകും. കെ വി അബ്‌ദുൾഖാദർ എംഎൽഎയായിരുന്ന കാലഘട്ടത്തിലാണ് റെയിൽവേ മേൽപ്പാലത്തിന് അനുമതി ലഭ്യമായത്. തുടർന്ന് എൻ കെ അക്ബർ എംഎൽഎയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി മേൽപ്പാലം നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കഴിഞ്ഞു.കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമാണം തുടങ്ങിയ കേരളത്തിലെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ആദ്യം നിർമാണം പൂർത്തീകരിച്ചത് ഗുരുവായൂരിലേതാണെന്ന പ്രത്യേകതയുമുണ്ട്. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചർ മാതൃക ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. റോഡ് ആൻഡ്‌ ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷൻസ് ഓഫ് കേരളയ്ക്കായിരുന്നു നിർമാണച്ചുമതല. അഞ്ച്‌ സ്പാനുകളിലായി 22 ഗർഡറുകളാണ് മേൽപ്പാല നിർമാണത്തിന് ഉപയോഗിച്ചത്.റെയിൽവേ ഗേറ്റിനു മുകളിലൂടെ 517.32 മീറ്റർ ദൂരത്തിലാണ് റെയിൽവേ മേൽപ്പാലം. 10.15 മീറ്ററാണ് വീതി. ഗതാഗതത്തിനായി ബിഎംബിസി നിലവാരത്തിൽ 7.5 മീറ്റർ വീതിയിൽ റോഡും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പഴയ റോഡ് നാലുമീറ്റർ വീതിയിൽ സർവീസ് റോഡായി ഉപയോഗിക്കും. മേൽപ്പാലത്തിനുതാഴെ പ്രഭാത സവാരി, ഓപ്പൺ ജിം സൗകര്യങ്ങളും ഒരുക്കുന്നുണ്ട്‌. ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, വി അബ്‌ദുറഹിമാൻ, കെ രാജൻ, ആർ ബിന്ദു, എൻ കെ അക്ബർ എംഎൽഎ, ടി എൻ പ്രതാപൻ എംപി എന്നിവർ വിശിഷ്ടാതിഥികളാകും. ആർബിഡിസികെ ജനറൽ മാനേജർ ടി എസ് സിന്ധു റിപ്പോർട്ട് അവതരിപ്പിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇