വിദേശ സർവകലാശാല ആരംഭിക്കാനുള്ള തീരുമാനം പൊതു വിദ്യാഭ്യാസത്തിൽ നിന്ന് പിൻമാറാനുള്ള സർക്കാർ നയം: എസ് എസ് എഫ്

വിദേശ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിക്കാന്‍ അനുമതി നല്‍കൂന്ന കരടുനയം പൊതുവിദ്യാഭ്യാസ ഉത്തരവാദിത്ത്വത്തില്‍ നിന്നും പിന്‍മാറാനുള്ള സര്‍ക്കാരിന്റെ നയമായി കാണേണ്ടിവരുമെന്ന് സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു. പ്രോഗ്രാമുകള്‍, പഠനക്രമം, കരിക്കുലം, സിലബസ്, പ്രവേശന ചട്ടങ്ങള്‍, ഫീസ് നിര്‍ണയം, അധ്യാപക – അനധ്യാപക നിയമനങ്ങള്‍ തുടങ്ങിയവ വിദേശ സര്‍വകലാശാലക്ക് നേരിട്ട് തീരുമാനിക്കാവുന്ന അനുമതികള്‍ നല്‍കുന്നത് അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ അവകാശങ്ങള്‍ വിദേശ സര്‍വകലാശാലക്ക് തീറെഴുതിക്കൊടുക്കുന്നതിന് തുല്യമാണ്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എന്നതിനെ മറികടന്ന് സാമ്പത്തിക – കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് കുടപിടിക്കുന്നതാകും. 2020ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയപോലെ ജനാധിപത്യപരമായ ചര്‍ച്ചകളില്ലാതെയാണ് ഈ കരടുനിയവും രൂപപ്പെടുത്തുന്നത് എന്നതും. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഇല്ലാതാകുന്ന യു.ജി.സിയാണ് ഈ മാര്‍ഗരേഖകള്‍ തയ്യാറാക്കിയത് എന്നതും ആശങ്കാജനകമാണ്. വിദേശ സര്‍വകലാശാലകളുടെ ഫ്രാഞ്ചൈസികള്‍ രാജ്യത്ത് വ്യാപകമാകുന്നതിനും പി.എച്ച്.ഡി ഉള്‍പ്പടെയുള്ള ബിരുദങ്ങള്‍ വില്‍പനക്ക് വെക്കുന്ന രൂപത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗം കൂടുതല്‍ കച്ചവടവത്കരിക്കുന്നതിനുമുള്ള അവസരം ഇതിലൂടെ ഒരുങ്ങുമെന്നതിനാലും രാജ്യത്തിനകത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കി വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആശിഖ് പ്രമേയം അവതരിപ്പിച്ചു.

Comments are closed.