സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍
80 എം.എൽ.എമാർ
കൂട്ടരാജിക്കൊരുങ്ങും
ജയ്‌പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിന് പ്രതിബന്ധം സൃഷ്ടിച്ച് അശോക് ഗെലോട്ടിനെ അനുകൂലിക്കുന്ന എം.എൽ.എമാർ. സച്ചിൻ പൈലറ്റിനെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രിയാക്കിയാൽ 80 എം.എൽ.എമാർ രാജി വയ്ക്കുമെന്നും ഗെലോട്ട് പക്ഷം അറിയിച്ചു.മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് ഏഴിന് നിയമസഭാ കക്ഷിയോഗം വിളിച്ചിരുന്നെങ്കിലും ഭൂരിപക്ഷം എം.എൽ.എമാരും എത്തിയിരുന്നില്ല. നേതൃമാറ്റം ഇപ്പോൾ വേണ്ടെന്നാണ് ഗെലോട്ട് പക്ഷത്തിന്റെ നിലപാട്. മുഖ്യമന്ത്രി ചർച്ച ഇപ്പോൾ വേണ്ടെന്നും അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകാമെന്നും ഗെലോട്ട് പക്ഷം പറയുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ കൂട്ടരാജിയെന്നാണ് എം.എൽ.എമാരുടെ നിലപാട്. ഇവർ സ്പീക്കർ സി.പി. ജോഷിയെക്കണ്ട് രാജിക്കത്ത് നൽകാനുള്ള നീക്കമാണ് നടക്കുന്നത്.നിയമസഭാ കക്ഷി യോഗത്തിന് സച്ചിൻ പൈലറ്റും അനുകൂലികളും ഗെലോട്ടിന്റെ വീട്ടിലെത്തിയെങ്കിലും ഗെലോട്ട് പക്ഷം എം.എൽ.എമാർ ശാന്തി ധരിവാളിന്റെ വീട്ടിൽ യോഗം ചേർന്നു. ശാന്തി ധരിവാളിന്റെ വീടിന് മുന്നിൽ ഒരു ബസ് എത്തുകയും ചെയ്തിട്ടുണ്ട്. ഇത് എം.എൽ.എമാരെ കൊണ്ടുപോകുന്നതിനാണെന്നാണ് സൂചന. അശോക് ഗെലോട്ട് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്ന് ഇവർ പ്രമേയം പാസാക്കി.