ടൂറിസം മേഖലയില്‍ ആസൂത്രിതമായ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്താ നൂർ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

താനൂർ : കോവിഡ് മഹാമാരി കാരണം ടൂറിസം വെന്‍റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളില്‍ തളരാതെ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് തയ്യാറാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സ്പോര്‍ട്സ്, വഖഫ്, റെയില്‍വേ വകുപ്പുമന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ തീരദേശമേഖലയില്‍ വലിയതോതിലുള്ള ടൂറിസം സാധ്യതകള്‍ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സാഹസിക ടൂറിസത്തിന്‍റെ ഭാഗമായി കായിക വിനോദങ്ങള്‍ കൂടി ഒട്ടുംപുറം തൂവല്‍തീരത്ത് ഒരുക്കുമെന്നും മൂന്നു വര്‍ഷത്തിനകം ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി ഒട്ടുംപുറത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.കടലില്‍ 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്.

രാവിലെ പത്ത് മുതല്‍ വൈകീട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. സുരക്ഷാ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ലൈഫ്ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനവും ഇതില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.താനൂര്‍ നഗരസഭാ അധ്യക്ഷന്‍ പി.പി ഷംസുദ്ദീന്‍, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, നഗരസഭാ ഉപാധ്യക്ഷ സി.കെ സുബൈദ, താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. അബ്ദുറസാഖ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്‍റണി, ഡി.ടി.പി.സി എക്സിക്യൂട്ടീവ് അംഗം വി.പി അനില്‍, സെക്രട്ടറി പി. വിപിന്‍ചന്ദ്ര, സമദ് താനാളൂര്‍, അനില്‍ തലപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.*

Comments are closed.