കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി ആവിഷ്കരിച്ച പദ്ധതികളെ ദേശിയ ശിശു ക്ഷേമ സംഘാടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ സ്വാഗതം ചെയ്തു.
കോഴിക്കോട് : കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി രണ്ടു പദ്ധതികൾക്ക് തുടക്കമായി . ഗൃഹ കേന്ദ്രിത നവജാത ശിശു പരീചരണം (എച്ച്.ബി.എൻ.സി) ഗൃഹ കേന്ദ്രിത ശിശുപരിചരണം (എച്ച്.ബി.വെെ.സി) പദ്ധതികളാണ് ആരോഗ്യ കേരളം കോഴിക്കോട് ആരംഭിച്ചത്. ഈ പദ്ധതികളെയാണ് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ സ്വാഗതം ചെയ്തത്. മാസം തികയാതെയും തൂക്കക്കുറവോടെയും ജനിച്ച കുഞ്ഞുങ്ങളെ കൃത്യമായ ഇടവേളകളിൽ ആശാവർക്കർമാർ വീടുകളിലെത്തി ആരോഗ്യം ഉറപ്പാക്കുന്ന പദ്ധതിയാണ് എച്ച്.ബി.എൻ.സി. കുഞ്ഞു ജനിച്ചു മൂന്ന്, ഏഴ്, 14, 21, 28, 42 എന്നീ ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്തും. എന്നാൽ പ്രസവം വീട്ടിൽ വച്ചാണ് നടന്നതെങ്കിൽ ഒന്നാം ദിവസവും ഗൃഹ സന്ദർശനം നടത്തും. ആശാവർക്കറുടെ പ്രവർത്തന പരിധിയിലെ മാസം തികയാതെ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും, ജനനസമയത്ത് 2500 ഗ്രാമിൽ താഴെ തൂക്കമുള്ള കുഞ്ഞുങ്ങളെയും വീട്ടിൽ എച്ച്.ബി.വെെ.സി പദ്ധതി പ്രകാരം സന്ദർശനം നടത്തും. ഇത് തെളിയിക്കുന്ന രേഖകൾ ജെ.പി.എച്ച്.എൻ മാർ പരിശോധിച്ച് ഉറപ്പുവരുത്തും. കൃത്യമായ വളർച്ചാ നിരീക്ഷണം, ഭക്ഷണരീതികൾ, പ്രതിരോധ കുത്തിവെപ്പുകൾ, വൃത്തിയോട് കൂടിയ ശിശു പരിചരണം എന്നിവ ഉറപ്പാക്കാൻ പരിശീലനം ലഭിച്ച ആശമാർ വീടുകളിലെത്തി രക്ഷിതാക്കളെ സജ്ജരാക്കുന്ന പദ്ധതിയാണ് എച്ച്.ബി.വെെ.സി. ജില്ലയിലെ തിരഞ്ഞെടുത്ത പട്ടികവർഗ്ഗ മേഖല, തീരദേശം, നഗര ചേരി പ്രദേശം, ട്രൈബൽ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഈ മേഖലയിലെ മൂന്നുമാസം മുതൽ 15 മാസം വരെ പ്രായമുള്ള കുട്ടികളുള്ള വീടുകളിലാണ് സന്ദർശനം നടത്തുക. കുഞ്ഞുങ്ങളുടെ ജനനത്തിന് മുമ്പ് കൃത്യമായ പരിചരണം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ജനന സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. ഇങ്ങനെ ഒരു നടപടി ഉണ്ടായാല്‍ ശിശു സംരക്ഷണ രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ പറഞ്ഞു.