മാമാങ്കം കലാമേളയ്ക്ക് കൊടിയിറങ്ങി; കോഴിക്കോട് ജേതാക്കൾ
പാലക്കാട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട്സ് ഓഫ് ആർക്കിടെക്റ്റ്സ് (ഐ ഐ എ) കേരള ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാമാങ്കം കലോത്സവത്തിൽ 66 പോയിന്റുകളോടെ കോഴിക്കോട് സെന്റർ ജേതാക്കളായി. 65 പോയിന്റുമായി കൊച്ചിൻ സെന്റർ സ്‌ഥാനവും 62 പോയിന്റോടെ കണ്ണൂർ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ഐ ഐ എ പാലക്കാട് സബ് സെന്ററാണ് പ്രഥമ കലോത്സവത്തിന് ആതിഥ്യം വഹിച്ചത്. മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥിയായിരുന്നു.ആർക്കിടെക്റ്റും അധ്യാപകയും ചിത്രകാരിയും സംരംഭകയും മോഡലും നർത്തകിയുമായിരുന്ന അശ്വതി മോഹന്റെ സ്മരണയ്ക്കായി ഐ ഐ എ 2021 ൽ നടത്തിയ നേതൃത്വ ക്യാമ്പായ കളരിയിൽ വച്ചാണ് ഐ ഐ എ കേരള ചാപ്റ്റർ ചെയർമാൻ എൽ. ഗോപകുമാർ മാമാങ്കം കലാമേളയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കലോത്സവത്തിന്റെ ഭാഗമായി ഓഫ് സ്റ്റേജിലും ഓൺ സ്റ്റേജിലുമായി പത്തോളം വിഭാഗങ്ങളിലാണ് കലാമത്സരങ്ങൾ നടന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചിൻ, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ സെന്ററുകളെ പ്രതിനിധീകരിച്ചാണ് മത്സരാർഥികൾ മാറ്റുരച്ചത്. രണ്ട് വർഷം കൂടുമ്പോൾ മാമാങ്കം കലോത്സവം സംഘടിപ്പിക്കും.വിജയികൾക്ക് ഐ ഐ എ കേരള ചാപ്റ്റർ ചെയർമാൻ എൽ. ഗോപകുമാറും വൈസ് ചെയർമാൻ വിനോദ് സിറിയക്കും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. സമാപന ചടങ്ങിൽ ഐ ഐ എ കേരള ചാപ്റ്റർ ചെയർമാൻഎൽ. ഗോപകുമാർ, സെക്രട്ടറി ബിനുമോൾ ടോം, വൈസ് ചെയർമാൻ വിനോദ് സിറിയക്, പാലക്കാട് ചാപ്റ്റർ ചെയർമാൻ ഇൻ ചാർജ് അനൂപ് കെ നായർ, സെക്രട്ടറി എസ് . കൃഷ്ണകുമാർ, ട്രഷറർ എസ്.കാറൽ മാക്‌സ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി. മുരളി എന്നിവർ സംസാരിച്ചു.