നിരക്ക് വർധനവിനു പിന്നാലെ ലോഡ് ഷെഡിം​ഗ്: വിടാതെ ഇരുട്ടടി*

*സംസ്ഥാനത്ത് ലോഡ് ഷെഡിം​ഗ് പരി​ഗണനയിൽ. രാത്രികാല ഉപയോ​ഗം വർധിച്ച സാഹചര്യത്തിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യാനാവില്ലെന്ന് വൈദ്യുത ബോർഡ് സർക്കാരിനെ അറിയിച്ചു. ഉപയോ​ഗത്തിന്റെയും പുറത്തു നിന്നു വാങ്ങുന്ന വൈദ്യുതിയുടെ നിരക്കിന്റെയും അടിസ്ഥാനത്തിൽ വൈദ്യുതി നിരക്ക് കൂട്ടാനുള്ള തകൃതിയായ നീക്കങ്ങളും നടക്കുന്നുണ്ട്. അടുത്ത മാസം തുടക്കത്തിൽ വൈദ്യുതി നിരക്ക് കൂട്ടാനാണ് ആലോചന. ഇതു സംബന്ധിച്ച് റെ​ഗുലേറ്ററി കമ്മിഷനു മുന്നിൽ വൈദ്യുത ബോർഡ് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. ബജറ്റിനു പുറത്തുള്ള പുതിയ സാമ്പത്തിക ബാധ്യതകൾ എല്ലാ വിഭാ​ഗത്തിലുമുള്ള ജനങ്ങളെ വരിഞ്ഞു മുറുക്കുന്നതിനിടെയാണ് വൈദ്യുതി നിരക്ക് വർധനയും ലോഡ് ഷെഡിം​ഗും കടന്നു വരുന്നത്. വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്. പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി. വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ഉപയോഗം ക്രമാതീതമായി ഉയർന്നാൽ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടുഅതിനിടെ സൗര പദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട് പൂർത്തീകരിക്കുന്നതിന് കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം 6 മാസം കൂടി അനുവദിച്ചു. കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് പൂർത്തീകരണ കാലാവധി നീട്ടി നൽകിയത്. നിലവിൽ 124 മെഗാവാട്ട് സൗരോർജ്ജ സ്ഥാപിതശേഷിയാണ് സൗര പദ്ധതിയിലൂടെ ആർജ്ജിച്ചിട്ടുള്ളത്. ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയിൽ 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. പുതുക്കിയ ബെഞ്ച് മാർക്ക് കോസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്സിഡി തുക ഉപഭോക്താക്കൾക്ക് ലഭിക്കുക. കെ എസ് ഇ ബി സൗരയുടെ വെബ് പോർട്ടലായ ഇ കിരൺ വഴി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കായിരിക്കും മുൻഗണന.

Comments are closed.