പ്രസംഗം നിർത്തിയില്ല, കെ.ടി. ജലീലിന്റെ മൈക്ക് ഓഫാക്കി സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബില്ലിന്മേലുള്ള ചർച്ചയിൽ സ്പീക്കർ എ.എൻ. ഷംസീറും കെ.ടി. ജലീൽ എംഎൽഎയും തർക്കം. കെ.ടി. ജലീലിന്റെ പ്രസംഗം നീണ്ടതാണ് തർക്കത്തിന് കാരണം. ജലീലിന്റെ സമയം കഴിഞ്ഞെന്നും പ്രസംഗം അവസാനിപ്പിക്കണമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം അവസാനിപ്പിച്ചില്ല. പ്രസംഗം നിർത്തിയില്ലെങ്കിൽ മൈക്ക് മറ്റൊരാൾക്ക് നൽകേണ്ടിവരുമെന്ന് സ്പീക്കർ ജലീലിന് മുന്നറിയിപ്പ് നൽകി. എന്നിട്ടും ജലീൽ പ്രസംഗം തുടർന്നതോടെ സ്പീക്കർ മൈക്ക് ഓഫാക്കി.ചെയറുമായി സഹകരിക്കാത്തത് ശരിയായ നടപടിയല്ലെന്നും പരസ്പര ധാരണ വേണമെന്നും സ്പീക്കർ ജലീലിനോട് പറഞ്ഞു. ജലീലിന്റെ മൈക്ക് ഓഫാക്കിയ ശേഷം തോമസ് കെ. തോമസിന് സ്പീക്കർ സംസാരിക്കാൻ അവസരം നൽകി. പ്രസംഗത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ജലീൽ ഉന്നയിച്ചത്. ഗവർണർ ചാൻസലറാകാൻ യോഗ്യനല്ലെന്നും സർവകലാശാലകൾ കാവിവൽക്കരിക്കാൻ ഗവർണറുടെ സഹായത്തോടെ നീക്കം നടക്കുന്നതായും ജലീൽ ആരോപിച്ചു.