കല്യാണി മേനോന് നാളെ 80 വയസ്സ്!


ഋതുഭേദ കൽപ്പന ചാരുത നൽകിയ… സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെ തിരഞ്ഞു… ‘ഋതുഭേദ കൽപ്പന ചാരുത നൽകിയ പ്രിയ പാരിതോഷികം പോലെ…’ എന്നു തുടങ്ങുന്ന ഹൃദയസ്പർശിയായ ഗാനം കല്യാണി മേനോൻ ആലപിച്ചതോടെ, അതുവരെ അവരുടെ പട്ടികയിൽ ഉണ്ടായിരുന്ന പ്രശസ്ത മലയാള ഗാനങ്ങൾക്ക് പെട്ടെന്ന് പ്രതാപം നഷ്ടപ്പെട്ടു! ഇളയരാജ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ, യേശുദാസുമൊത്ത് കല്യാണി പാടിയ എം.ഡി. രാജേന്ദ്രൻറെ വരികൾ പ്രണയം നഷ്ടപ്പെട്ട് പ്രിയപ്പെട്ടവൾ വാടിക്കൊഴിഞ്ഞു വിടപറയുന്ന നാളിനെ പ്രവചിച്ചപ്പോൾ, യഥാർത്ഥത്തിൽ പ്രണയിക്കാത്തവരും ‘ഋതുഭേത കൽപ്പന’യുമായി പ്രണയത്തിലാകുകയായിരുന്നു! പ്രണയവും വിരഹവും ഒരു നാണയത്തിൻറെ ഇരു വശങ്ങളാണെന്ന് അറിയുന്ന ശ്രോതാക്കളുടെ ഉള്ളിൽ ആഭേരി രാഗം തീക്ഷ്ണ ചിന്തകളുണർത്തി. പിന്നീട് വിയറ്റ്നാം കോളണിയും, മീശ മാധവനും, പെരുമഴക്കാലവും, പ്രണയകാലവും, കഴിഞ്ഞ് കല്യാണി തിയേറ്ററുകൾ നിറഞ്ഞോടിയ ലേപ്ടോപ്പിൽ ഏത്തിയപ്പോഴേക്കും, അഞ്ചാം വയസ്സിൽ ആരംഭിച്ച അവരുടെ സംഗീത ജീവിതം ഏകദേശം പൂർണ്ണതയിലെത്തുകയായിരുന്നു. അതിനിടയിൽ ഒട്ടനവധി തമിഴ് ഹിറ്റുകളും, അതിലേറെ മലയാളം ഭക്തിഗാനങ്ങളും പാടിത്തീർത്ത കല്യാണിക്ക്, ജൂലൈ അഞ്ചിന് എൺപത് വയസ്സ്! എഴുപത്തഞ്ചു വർഷം സംഗീതം ഉപാസിച്ചൊരു മഹത് വ്യക്തിയോട് സംവദിക്കുന്നതും അതിവിടെ പങ്കുവെക്കുന്നതും കുളിരുകോരുന്ന അനുഭവം..

യേശുദാസ് സഹപാഠി ഗുരു ചേർത്തല ശിവരാമൻ നായർ നടത്തിയിരുന്ന സംഗീത ക്ളാസ്സിൽ ചേർന്നു. എന്നെക്കാൾ ഒരു വയസ്സ് മാത്രമേ യേശുദാസിന് പ്രായക്കൂടുതൽ ഉണ്ടായിരുന്നുള്ളൂ. ഞാൻ സംഗീത ക്ളാസ്സിൽ പ്രവേശനം നേടുമ്പോൾ ദാസ് അവിടെ ആൺകുട്ടികളുടെ വിഭാഗത്തിൽ വിദ്യാർത്ഥിയായിരുന്നു. ഞങ്ങൾ അക്കാലങ്ങളിൽ സംസാരിച്ചിട്ടൊന്നുമില്ല. വർഷങ്ങൾക്കു ശേഷം ഒരുമിച്ചു പാടാൻ തുടങ്ങി, കൂടുതൽ പരിചയക്കാരായപ്പോൾ, ‘പത്രാസിൽ’ പാട്ടു പഠിക്കാനെത്തിയിരുന്ന എന്നെ ദാസ് ശ്രദ്ധിക്കാറുണ്ടായിരുന്നെന്ന് തമാശാ രൂപത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്.
നെഹ്രുവും കൃഷ്ണമേനോനും ആശിർവദിച്ചു സ്കൂൾ പഠനത്തിനൊപ്പം സംഗീത പരിശീലനവും, ലഭിക്കുന്ന നല്ല വേദികളിലൊക്കെ പാടിയുമാണ് കലാലയ ദിനങ്ങൾ കടന്നുപോയത്. സ്കൂൾ തലത്തിൽ ആലാപനത്തിന് സിൽവർ കപ്പും, കോളേജ് തലത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഗോൾഡ് മെഡലും നേടി. സംസ്ഥാന യുവജനോത്സവത്തിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ, ഡെൽഹിയിൽ വച്ചു നടന്ന ഇവൻറുകളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അവിടെയും ഞാൻ സമ്മാനത്തിന് അർഹയായി. പരിപാടിയിൽ അതിഥകളായി എത്തിയിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും, പ്രതിരോധ മന്ത്രി വി. കെ. കൃഷ്ണമേനോനും എന്നെ ആശിർവദിച്ചത് ഇന്നും മനസ്സിലുണ്ട്. ഡെൽഹിയിൽ നിന്ന് തിരിച്ചെത്തി, മഹാരാജാസ് കോളേജിൽ പോയ ദിവസം, ഊഷ്‌മളമായ വരവേൽപ്പാണ് അദ്ധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ലഭിച്ചത്!

മറക്കാനാവാത്ത ആദ്യ പിന്നണി ആലാപനം 1973-ൽ തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘അബല’യാണ് ഞാൻ പാടിയ പ്രഥമ പടം. എട്ടു രാഗങ്ങൾ ഒരുമിച്ചു വരുന്ന, ‘എന്നിനി ദർശനം…’ എന്നു തുടങ്ങുന്ന പ്രയാസമേറിയ ഗാനം. സിനിമയിൽ, കണ്ണുകാണാത്ത ഒരു കുട്ടി പാടുന്ന പാട്ടാണിത്. റിക്കോർഡിങ് മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ. ദക്ഷിണാമൂർത്തി ആയിരുന്നു സംഗീത സംവിധായകൻ. അദ്ദേഹത്തിൻറെ അസിസ്റ്റൻറ് ആർ. കെ. ശേഖർ (എ. ആർ. റഹ്‌മാൻറെ പിതാവ്) റിഹേഴ്സൽ സമയത്ത്, ഞാൻ പാടുന്നത് ശരിയാകുന്നില്ലെന്ന് പറഞ്ഞ്, ഉച്ചത്തിൽ വഴക്കു പറഞ്ഞു. ഞാൻ വളരെ സങ്കടപ്പെട്ടു. തുടർന്ന്, എൻറെ ആലാപനത്തിൽ ആ വിഷാദവും വൈകാരികതയും പ്രിതിഫലിച്ചു. അപ്പോൾ, ദക്ഷിണാമൂർത്തി ഇടപെട്ട് എന്നെ സാന്ത്വനപ്പെടുത്തുകയും, റിഹേഴ്സൽ അവസാനിപ്പിച്ച്, ഫൈനൽ റിക്കോർഡിങ് തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, എൻറെ മൂഡ് മോശമായിത്തന്നെ നില കൊണ്ടു. അതിനാൽ ആ ഗാനം എൻറെ അപ്പോഴത്തെ മനോനിലവാരത്തിൽ തന്നെ പാടേണ്ടിവന്നു. തനിക്കെന്ന് കാഴ്ചശക്തി ലഭിക്കുമെന്ന് അർത്ഥിച്ച് പാവം പെൺകുട്ടി പാടുന്ന ഒരു ഗാനത്തിന് അത്യാവശ്യമായിരുന്ന പ്രക്ഷുബ്‌ധ ഭാവം, ഓർക്കാപ്പുറത്ത് ഞാൻ നൽകുകയായിരുന്നു! യദൃച്ഛയാ ഉണ്ടായ കാരണം കൊണ്ട് ആലാപനം ഗംഭീരമായപ്പോൾ, സംഗീത സംവിധായകനും സഹസംവിധായകനും ഉള്ളുനിറഞ്ഞ സന്തോഷം.
തമിഴിൽ ആദ്യം ‘നല്ലതൊരു കുടുംബം’ ശിവാജി ഗണേശൻ അഭിനയിച്ച്, 1979-ൽ റിലീസ് ചെയ്ത ‘നല്ലതൊരു കുടുംബ’ത്തിലാണ് ആദ്യത്തെ തമിഴ് ഗാനം പാടിയത്. ഇളയരാജയുടെ സംഗീതം. ‘സെവ്വാനമേ പൊൻമേഘമേ…’ എന്ന മധുര ഗാനം തമിഴ് സിനിമാലോകത്തേക്കുള്ള എൻറെ ശക്തമായ കാൽവെപ്പായിരുന്നു. ‘സുജാത’, ‘സവാൽ’, ‘വാഴ് വേ മായം’, ‘വിധി’, ‘ശുഭ മുഹൂർത്തം’, ‘മൂക്കുത്തി മീൻകൾ’ മുതലായ പ്രശസ്ത പടങ്ങൾ താമസിയാതെ എത്തി. ഇവയിൽ ഞാൻ പാടിയ എല്ലാ ഗാനങ്ങളും ജനപ്രിയമായി. തൊണ്ണൂറുകളിൽ എ. ആർ. റഹ്‌മാൻ എനിക്ക് നിരവധി അവസരങ്ങൾ തന്നു. ‘പുതിയ മന്നാർക’ളിലെയും, ‘മുത്തു’വിലെയും പാട്ടുകൾ തമിഴ് നാട്ടിൽ ഇന്നും എല്ലാവരുടെയും ചുണ്ടത്തുള്ളതാണ്. 1979-ലെ ‘നല്ലതൊരു കുടുംബം’ മുതൽ, 2018-ലെ ’96’ വരെയുള്ള പടങ്ങളിലെ ഗാനങ്ങൾ എന്നെ തമിഴ് പിന്നണി ആലാപന ലോകത്ത് സംഗീത പ്രേമികളും നിർമ്മാതാക്കളും ഓർത്തുവെക്കുന്നൊരു കലാകാരിയാക്കി.
എഴുപത്തിയേഴിലും പ്രണയഗാനം 2018-ൻറെ അന്ത്യത്തിൽ ഇറങ്ങിയ തമിഴ് സൂപ്പർഹിറ്റ് പടമായ ’96’-ലെ, ‘കാതലേ, കാതലേ…’ എന്ന ഗാനം സംഗീത പ്രേമികൾ എന്നെ വീണ്ടും നെഞ്ചിലേറ്റാൻ അവസരമൊരുക്കി. വിജയ് സേതുപതിയും തൃഷയും ലീഡിൽ അഭിനയിക്കുന്ന റൊമാൻറിക് ത്രില്ലർ കോടികൾ വാരി. കൂടെ, ഗോവിന്ദ് മേനോൻ ചിട്ടപ്പെടുത്തിയ മനോഹരമായ ട്യൂണിൽ പാട്ടും സൂപ്പർഹിറ്റായി മാറി. എഴുപത്തിയേഴാം വയസ്സിൽ എന്നെ തേടിയെത്തിയ ഒരു ഭാഗ്യമാണ് ഈ ഗാനം!

ഇഷ്ട സംവിധായകർ/ഗാനങ്ങൾ മലയാളത്തിൽ ദക്ഷിണാമൂർത്തി കൂടാതെ, ദേവരാജൻ മാസ്റ്റർ, ബാബു രാജ്, എം. ബി. ശ്രീനിവാസൻ, കെ. രാഘവൻ, ശ്യാം, എ. ടി. ഉമ്മർ, എം. കെ. അർജുനൻ, ജോൺസൺ, രവീന്ദ്രൻ, വിദ്യാധരൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശ്രീവത്സൻ ജെ. മേനോൻ മുതലായ രണ്ടുമൂന്നു തലമുറയിൽപ്പെട്ട സംഗീത സംവിധായകരുമൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരും പ്രതിഭാധനരാണ്. കുറെ നല്ല ഗാനങ്ങൾ പാടിയതായി ഓർക്കുന്നു. ‘ഋതുഭേദ കൽപ്പന…’, ‘പവനരച്ചെഴുതുന്നു കോലങ്ങളെന്നും…’, ‘ഇന്നോളം കാണാത്ത മുഖപ്രസാദം…’, ‘കണ്ണീരിൻ മഴയത്തും നെടുവീർപ്പിൻ കാറ്റത്തും…’, ‘ജലശയ്യയിൽ തളിരമ്പിളി…’, ‘പെണ്ണേ പെണ്ണേ നിൻ കല്യാണമായ്…’, ‘കാമിനീമണീ സഖീ…’ മുതലായവയൊക്കെ മികച്ച ഗാനങ്ങളാണ്. ശ്രോതാക്കളുടെ നല്ല വാക്കുകൾ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു.
കല്യാണി രാഗം വെറുതെയിരിക്കുമ്പോൾ, പാടിത്തീർത്ത പാട്ടുകൾ വീണ്ടുമൊന്ന് മൂളാറുണ്ട്. ചിലപ്പോൾ വരികൾ തെറ്റിച്ചും, ചിലപ്പോൾ രാഗം തെറ്റിച്ചും. ചിലതൊക്കെ ‘കല്യാണി’ രാഗത്തിൽ ഒന്നു എടുത്തുനോക്കാൻ വലിയ അഭിനിവേശമാണ്. കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തി, പി. ലീല പാടിയ, ‘സ്വർണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ…’ എന്നതു പോലെ ഒരെണ്ണം പാടി നോക്കുക, അല്ലെങ്കിൽ കല്യാണിയിലുള്ള, ‘ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ…’ എന്നതിൽ എൻറെ മറ്റൊരു ഗാനം മാറ്റുരച്ചു നോക്കുക മറ്റുമൊക്കെ ചെയ്യുമ്പോൾ വലിയ സന്തോഷമാണ്. കല്യാണി രാഗത്തിലെ നിത്യഹരിതങ്ങളായ ‘ആ നിമിഷത്തിൻറെ നിർവൃതിയിൽ ഞാനൊരാവണിത്തെന്നലായ് മാറി…’, ‘ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിൻറെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു…’, ‘അനുരാഗഗാനം പോലെ അഴകിൻറെ അലപോലെ…’ ‘ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം…’ എന്നിവയും എന്നും എൻറെ ചിന്തയിൽ വന്നുപോകാറുണ്ട്. പേരു തന്നെ രാഗമായി വരുന്നത് ഒരു അനുഭൂതിയാണ്!
ഇഷ്ട മ്യുസിഷ്യൻ എ. ആർ. റഹ്മാൻ ഓസ്കാർ പുരസ്കാരം നേടിയ എ. ആർ. റഹ്മാൻറെ കംമ്പസിഷൻ മികവിനെക്കുറിച്ച് നമ്മളൊന്നും പറയേണ്ടതില്ല. വ്യക്തിപരമായി റഹ്മാന് എന്നോട് വലിയ ആദരവാണ്. തൻറെ പിതാവിൻറെ കൂടെ വർക്ക് ചെയ്ത ആളാണെന്ന പരിഗണന മൂലം ആയിരിക്കാം അത്. ആലാപന രീതിയെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ, “Aunty പാടുങ്കളേ…” എന്നു മാത്രമേ മറുപടി പറയുകയുള്ളൂ (റഹ്മാൻറെ നിർദ്ദേശങ്ങളൊന്നും ചോദിക്കാതെ തന്നെ കല്യാണിക്ക് പാടാൻ കഴിയുമെന്ന് സാരം). ‘അലൈ പായുതേ…’, ‘ഇന്ദിരൈയോ ഇവൾ സുന്ദരിയോ…’, ‘കുലുവാലിലെ മൊട്ട് മലർന്തല്ലോ…’, ‘വാടീ സാത്തുക്കൊടീ…’, ‘അതിശയ തിരുമണം…’ മുതലായ കുറെ തമിഴ് ഹിറ്റ് ഗാനങ്ങൾ ഞാൻ പാടിയത് റഹ്മാൻറെ സംവിധാനത്തിലായിരുന്നു. ലാപ്ടോപ് ഉൾപ്പെടെ കുറെ മലയാള ചിത്രങ്ങളിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദിയിലെ ‘ഫൂലോം ജൈസി ലഡ് കി’, തെലുഗുവിലെ ‘കുന്ദനപു ബോമ്മ’ എന്നിവയിലും ഞങ്ങൾ ഒരുമിച്ചിരുന്നു.

കോവിഡ് കാലത്തും പാടി കഴിഞ്ഞ ഡിസംബറിൽ ഫാ. ബിനോജ് മുളവരിക്കൽ സംഗീതം നൽകിയ ‘ഉണ്ണിക്ക് രാരീരം…’ എന്നു തുടങ്ങുന്ന താരാട്ട് പാട്ടാണ് ഒടുവിൽ പാടിയത്. എൻറെ ശബ്ദത്തിന് അനുയോജ്യമായി എഴുതിയ വരികളും സംഗീത സംമിശ്രണവുമായിരുന്നു. കോവിഡ് കാലത്തെ ഈ ആലാപനം ഏറെ പ്രചോദനകരമാണ്.
ധന്യ മുഹൂർത്തങ്ങൾ യേശുദാസിൻറെ സംഗീത സംവിധാനത്തിൽ ഒരു സിനിമാ ഗാനം (താറാവ്) പാടിയെന്നതും, അമിതാഭ് ബച്ചനിൽ നിന്നൊരു സംഗീത പുരസ്കാരം സ്വീകരിച്ചതും, കമലഹാസനുമൊത്ത് ഒരു യുഗ്മഗാനം പാടിയതും, അഭിഷേക്-ഐശ്വര്യ വിവാഹത്തിൽ പങ്കെടുത്ത് ഒട്ടനവധി പ്രശസ്തരുടെ മുമ്പാകെ ഗാനങ്ങൾ ആലപിച്ചതും സംഗീത ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങളാണ്.
ഒരു ദുഃഖം തമിഴർ എന്നെ സ്വീകരിച്ച അത്രയും ഉത്സാഹത്തോടെ എൻറെ നാട്ടുകാർ എന്നെ സ്വീകരിച്ചില്ലെന്ന ദുഃഖം ഇടയ്ക്ക് എന്നെ അലട്ടാറുണ്ട്. ‘ശ്യാമസുന്ദര കേര കേദാര ഭൂമി, ജന ജീവിത പല ധാന്യ സമ്പന്ന ഭൂമി…’ എന്ന ഗൃഹാതുരത തുളുമ്പുന്ന കേരള പ്രണയഗാനം എന്നും പാടിക്കൊണ്ടിരിക്കുന്ന എന്നോടെന്താണ് ഇത്രയും ഇഷ്ടക്കുറവ്? (ഒരു പ്രശസ്ത മലയാളം ടെലിവിഷൻ ചാനലിൻറെ ടൈറ്റിൽ സോങ്ങാണ് എ. ആർ. റഹ്മാൻറെ സംഗീതത്തിൽ കല്യാണി ആലപിച്ച പി. ഭാസ്കരൻറെ വരികൾ)
കുടുംബ പശ്ചാത്തലം എറണാകുളത്തെ കാരയ്ക്കാട്ട് കുടുംബാംഗമാണ് ഞാൻ. മഹാരാജാസിൽ B.Sc-ക്ക് പഠിക്കുന്ന കാലത്ത്, നവരാത്രി മഹോത്സത്തിൽ ഞാൻ ആലപിച്ച ഗാനങ്ങൾ കേട്ട് ആകൃഷ്ടനായാണ് സംഗീതപ്രിയനായ കെ. കെ. മേനോൻ വിവാഹാഭ്യർത്ഥന നടത്തിയത്. വലിയ നേവി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇത്തിരി കാലത്തെ ദാമ്പത്യത്തിനൊടുവിൽ, എന്നെയും രണ്ടു കുഞ്ഞുങ്ങളെയും തീരാദുഃഖത്തിലാക്കി അദ്ദേഹം യാത്ര പറഞ്ഞു. സംഗീതത്തിൻറെ പ്രചോദനത്തിൽ ഞാൻ തുടർന്നും ജീവിക്കുന്നു. “മടിച്ചിരിക്കരുത്, പാടാൻ പോകണം,” മേനോൻ ഇടക്കിടക്ക് എന്നോട് പറയുമായിരുന്നു. കുറെ കാലമായി ചെന്നൈയിലാണ് താമസം. ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ രാജീവ് മേനോൻ മൂത്ത മകൻ. രാജീവിൻറെ ഒരു പടത്തിൽ, ഐശ്വര്യ റായിയുടെ മ്യൂസിക് ടീച്ചറായി അഭിനയിച്ചിട്ടുണ്ട്. രണ്ടാമത്തെ മകൻ കരുൺ റെയിൽവെയിൽ ജോലി ചെയ്യുന്നു. രാജീവ് എറണാകുളത്തും, കരുൺ എൻറെ കൂടെ ചെന്നൈയിലുമാണ്.
—————————