fbpx

ഐപിഎല്‍; അടുത്ത വര്‍ഷം ഗ്രൂപ്പ് മാതൃകയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്…

അടുത്ത വര്‍ഷം ഐപിഎല്‍ ഗ്രൂപ്പ് മാതൃകയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. റൗണ്ട് റോബിന്‍ രീതിയില്‍ നടത്തിയാല്‍ ടൂർണമെൻ്റിൻ്റെ ദൈര്‍ഘ്യം വര്‍ധിക്കുമെന്നും അതിനാല്‍ ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച്‌ ടൂർണമെൻറ് നടത്തുമെന്നും ബിസിസിഐ റിപ്പോര്‍ട്ട് ചെയ്തു. 2 ടീമുകള്‍ കൂടി വര്‍ധിക്കുന്നതിനാലാണ് ടൂർണ്ണമെൻറ് ദൈർഘ്യം വർധിക്കാൻ കാരണം.

2011ലെ ടൂർണമെൻറ് ഗ്രൂപ്പ് മാതൃകയിലായിരുന്നു. അക്കൊല്ലം ‍കേരളത്തിൽ നിന്നുള്ള ഐപിഎല്‍ ടീമായ കൊച്ചി ടസ്കേഴ്സ് കേരള ഉൾപ്പെടെ 10 ടീമുകള്‍ ഐപിഎല്‍ കളിച്ചിരുന്നു.

5 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും. അതാത് ഗ്രൂപ്പുകളിലെ ടീമുകള്‍ തമ്മില്‍ ഹോം, എവേ മത്സരങ്ങളും എതിര്‍ ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി ഓരോ മത്സരങ്ങളും കളിക്കും. എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരെ മാത്രം ഹോം, എവേ മത്സരങ്ങളുണ്ടാവും. ഇതോടെ 14 മത്സരങ്ങള്‍ ഒരു ടീം ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കും. അങ്ങനെ ആകെ 74 ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. അതിന് ശേഷം നോക്കൗട്ട് ഘട്ട പോരാട്ടങ്ങള്‍ നടക്കും.

ബിസിസിഐ ഇന്നലെ പുതിയ രണ്ട് ഐപിഎല്‍ ടീമുകളില്‍ ഒരു ടീമിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. നേരത്തെ 1700 കോടി രൂപ ആയിരുന്നു. ടെന്‍ഡര്‍ സമര്‍പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ അഞ്ചാണ് . ലക്നൗ, പൂനെ, അഹ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസികളാണ് പുതിയ ടീമുകള്‍ക്കായി മുന്‍നിരയിലുള്ളത്.