fbpx

തെരുവു നായ പ്രശ്‌നം: അടിയന്തിര ശ്രദ്ധ നല്‍കണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

മലപ്പുറം: തെരുവു നായ പ്രശ്‌നത്തില്‍ അടിയന്തിര ശ്രദ്ധ നല്‍കണമെന്ന് സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പ്രവര്‍ത്തനം പോതുജനാരോഗ്യരംഗത്ത് വളരെ സുപ്രധാനമായതിനാല്‍ ഈ വിഷയം വകുപ്പ് ഉദ്യോഗസ്ഥരും വളരെ ഗൗരവത്തോടെ കാണണം. എത്രയും വേഗം പറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായകളെയും തെരുവുനായകളെയും കുത്തിവെപ്പിനു വിധയമാക്കി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കി പദ്ധതി ഊര്‍ജിതപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലയിലെ രണ്ട് ബ്ലോക്കുകളില്‍ ഒരു എബിസി കെട്ടിടം എന്നുള്ള പദ്ധതിക്ക് തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ത്വരിത ഗതിയില്‍ മുന്നോട്ടു പോകുവാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഈ വര്‍ഷം നടപ്പിലാക്കിയതും നടപ്പിലാക്കുന്നതുമായ മൃഗസംരക്ഷണ പദ്ധതികള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി യു അബ്ദുല്‍ അസീസ് യോഗത്തില്‍ വിശദീകരിച്ചു. എ ബി സി പ്രവര്‍ത്തനങ്ങളെപ്പറ്റി ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. പ്രഭാകരന്‍ കെ ബി വിശദീകരിച്ചു. ഈ വര്‍ഷവും സംസ്ഥാനത്ത് മുഴുവന്‍ ബ്ലോക്കിലും രാത്രികാല ഡോക്ടര്‍മാരും അറ്റന്റര്‍മാരും ഉള്ള ഏക ജില്ല മലപ്പുറമാണെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ യഥാസമയം വിലയിരുത്തുന്നുണ്ടെന്നും ജില്ലാ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ജോയ് ജോര്‍ജ് യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി യു അബ്ദുല്‍ അസീസ്, ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. പ്രഭാകരന്‍ കെ ബി, പി.ആര്‍ഒ. ഡോ. ഹാറൂണ്‍ അബ്ദുല്‍ റഷീദ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.ഫസീലമോള്‍ എം എ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.സുശാന്ത് വി എസ്, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സുരേന്ദ്രകുമാര്‍ ബി, വെറ്റിനറി സര്‍ജന്മാര്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.